പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

അങ്ങാടിക്കുരുവികൾ


പണ്ടുപണ്ട്
കുഞ്ഞുഷിമ്മീസിട്ട് ചില്ലറയും കൊണ്ട്
മിഠായിക്കുപ്പികൾ തേടി അങ്ങാടി തെണ്ടിയ കാലത്ത്
കണ്ടിരുന്നു നിറയെ...
അടക്കയോളം വലുപ്പത്തിൽ,
മിനുത്ത തൂവൾപ്പക്ഷികൾ,
തെണ്ടി നടപ്പ് ഷോപ്പിംഗായപ്പോൾ
തേടിയിരുന്നു അവയെ...
ചിലയ്ക്കുന്ന യന്ത്രക്കുരുവികൾ
കയ്യടക്കിയ ഷോപ്പിംഗ് മാളുകളുടെ
മിനുത്ത ഭിത്തിയിൽ ചിന്തകൾ
ചിതറിത്തെറിക്കുന്നു.!
ചോന്ന ബുക്കിലൊരു
കുഞ്ഞു കോളത്തിൽ
വംശനാശം വന്നവയായ്
എന്റെ അങ്ങാടിക്കുരുവികൾ
സ്റ്റഫ് ചെയ്യപ്പെടുന്ന കാലത്ത്
അവയെ സ്നേഹിച്ച ഹൃദയം ഞാൻ
ഫോർമാലിനിൽ സൂക്ഷിക്കുകയാണ്.



   -ലിജിഷ. എ.ടി

നിശബ്ദ വസന്തത്തിന് 50 വയസ്സ്


പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി 1962-ൽ അമേരിക്കൻ സമുദ്രജീവി ശാസ്ത്രജ്ഞനായ റേച്ചൽ കാഴ്സൺ എഴുതിയ 'സൈലന്റ് സ്പ്രിങ്ങ്' എന്ന പുസ്തകത്തിന് 50 വയസ്സാകുന്നു. കൃഷിപരിപാലന മുറകളിൽ കീടനാശിനികളായ ഡിഡിറ്റി മുതലായ രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നത് വന്യ ജീവികളേയും അവയുടെ ആവാസ സ്ഥാനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി മാനവകുലത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിത്തീരുമെന്നുമുള്ള അവബോധം ജനങ്ങൾക്കും സർക്കാരുകൾക്കും നൽകാനായിട്ടാണ് അവർ ഈ പുസ്തകം രചിച്ചത്. രാജ്യത്തൊട്ടാകെ ഡിഡിറ്റി നിരോധിക്കുന്നതിനും  മറ്റുകീടനിശിനികളൂടെ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനും പുസ്തകം കാരണമായി. മനുഷ്യാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാനയി 1970-ൽ രൂപം കൊണ്ട പരിസ്ഥിതി സംരക്ഷണ സമിതി എന്ന അമേരിക്കൻ സംരഭത്തിനും പ്രചോദനമായിത്തീർന്നു റേച്ചലിന്റെ തൂലിക.

പ്രകൃതി സംരക്ഷണത്തിന് നൽകിയ സംഭാവനമാനിച്ച് റേച്ചൽ കാർസണ് മരണാനന്തര ബഹുമതിയായി അമേരിക്കയിലെ അത്യുന്നത സിവിലിയൻ ബഹുമതികളിലൊന്നായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുകയുണ്ടായി.

പരസ്യം


കണ്ടവരുണ്ടോ, കൊണ്ടുതരാമോ
തോട്ടിൻവക്കിലെ പൂകൈതപ്പൂ.
കഥയിലും കവിതയിലും മുടങ്ങാതെ പൂത്ത്,
നായികമാർക്കൊക്കെ
ഒടുക്കത്തെ ഗന്ധം കൊടുത്ത്
നായക്ന്മാരെയൊക്കെ ഭ്രാന്തെടുപ്പിച്ച പൂവ്!
തോട്ടുവക്കുകളും തോട്ടുവരമ്പുകളും
എമർജ് ചെയ്യുന്നതിനിടയിൽ
വംശനാശം വന്നുവെന്നു ഞാൻ കരുതുന്ന
പൂകൈതപ്പൂവ്!
തോടുകണ്ടാൽ നിൽക്കണം.
കൈതക്കാടു കണ്ടാൽ നോക്കണം.
പൂവുണ്ടേൽ പറിക്കണം.
atlijisha@gmail.com-ൽ
അറിയിക്കാൻ മനസുണ്ടാവണം.

അതിഥിദേവോ ഭവ:


വെളുത്ത തൂവലുവീശിയെന്നരികിൽ
ഒരു പക്ഷി വന്നെത്തി.
അവനുഞാനാതിഥേയത്വമരുളി,
അവൻ വൃന്ദാവനത്തിലെ കൃഷണനായി
നാടെങ്ങും സഖികളായി.'
സന്തതികൾ പെരുകി.

ഗോപുരമുകളിൽ നിന്നും
പെടുന്നനെയവ വേട്ടയാടാനിറാങ്ങി.
പൊഴിയുന്ന തൂവലുകളെന്റെ
നടത്തം മന്ദഗതിയിലാക്കി.
രക്ഷക്കു ഞങ്ങൾ തൂവലുകൾ കത്തിച്ചു.
ആ പുക ഞങ്ങളെ ശ്വാസം മുട്ടിച്ചു.

യുഗങ്ങൾക്കൊടുവിലൊരു
പേടകം ഒഴുകിയിറങ്ങി
പുറത്തിറങ്ങിയവർ മൂക്കു പൊത്തി
ഞൊടിയിടയിൽ അവർ തിരിച്ചു പറന്നു.

   -പ്രസീത

ഇത് കേരളത്തിന്റെ മഴുക്കാലം


എമർജിങ്ങ് കേരളക്ക് വളമായി വന്ന സമസ്ത മേഖലകളിലെയും സ്വകാര്യവൽക്കരണം നമ്മെ നമ്മളാക്കിയ ഒട്ടേറെ ചരിത്ര പോരാട്ടങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. എണ്ണപ്പെട്ട ധനികരെയും എണ്ണിയാലൊതുങ്ങാത്ത പട്ടിണിക്കോലങ്ങളേയും സൃഷ്ടിക്കലാവും ഫലം. ഇനിമേൽ ഇവിടെ സർക്കാരാശുപത്രികൾ ഉയരില്ല. ആശുപത്രികൾ ഉയരില്ല. ആശുപതിക്കിടക്കയിൽ പണക്കെട്ടുകൾ രോഗമളക്കും. വിദേശ നിർമിത മരുന്നുകളുടെ പരീക്ഷണശാലകളാകുന്ന സ്വകാര്യാശുപത്രികളിൽ സാധാരണക്കാർ ഗിനിപ്പന്നികളാകും. ഇന്ന് കേരളത്തിലെ എത്ര സർക്കാർ ആശുപതികളിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ട്? പ്രാഥമിക സൗകര്യങ്ങളുണ്ട്? ആവശ്യമരുന്നുകളുണ്ട്? അവ ഒരുക്കുന്നതിലൂടെയല്ലേ 'എമർജിംഗ്' സാധ്യമാക്കേണ്ടത്? ഒരു 'മഴു'വിന്റെ ഐതിഹ്യത്തിൽ തുടങ്ങിയ കേരളം മറ്റൊരു 'മഴു'വിലൂടെ നാശത്തിലേക്ക്.

   -പ്രജീഷ് കാവനൂർ

വിദ്യാഭാസത്തിന്റെ പുത്തൻ ഇടങ്ങൾ


എമർഗിംഗ് കേരളയുടെ പ്രധാന പദ്ധതികളിലൊന്നാണ്, പാണക്കാട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന Educity ഇതിനുവേണ്ടി 74 ശതമാനം സ്വകാര്യ നിക്ഷേപവും 26 ശതമാനം സർക്കാർ ഓഹരിയുമാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട പ്രോജക്ടിനുവേണ്ടി 83 ഏക്കർ സ്ഥലം കൈവശമുണ്ടെന്നാണ് സർക്കാരിന്റെ വാദം. മാത്രമല്ല ഇതിനു കീഴിൽ ഒരു സാശ്രയ മെഡിക്കൽ കോളേജിനുള്ള ചർച്ചകളൂം നടക്കുന്നു. മലബാറിന്റെ ഹൃദയത്തിൽ ഉയരാൻ പോകുന്ന ഇത്തരം സ്വാശ്രയ ഇടങ്ങൾ സാധാരണക്കാരന്റെ മക്കൾക്ക് ആശ്രയമാകുമെന്ന് തോന്നുന്നുണ്ടോ? Educity (വിദ്യാനഗരി) ഗ്രാമീണതയെ പരിഗണിക്കില്ലെന്നുറപ്പ്.
ഇവിടെ ഇനിയും 'കോരനും കുമ്പിളും' തുടരും.

വികസനം എന്നാലെന്ത്? അത് അർത്ഥമാക്കുന്നതെന്ത്?


         എൽമ് മരങ്ങളിൽ നിന്നു ചത്തുവീണ വസന്തകാല റോബിൻ പക്ഷികളുടെ ആർത്തനാദം ചെവികളെ ഇപ്പോഴും തുളയ്ക്കുന്നുണ്ട്. അതിനിപ്പോൾ എന്മകജെയുടെയും ചീമേനിയുടെയുമൊക്കെ ഭാഷയാണ്. മൂകവസന്തത്തിന്റെ 50 വർഷങ്ങൾ വാചാലമായ ചിന്തകളാൽ മതിക്കുന്നുണ്ട്, മനസുകളെ.

    വികസനം എന്ന വാക്കിന് എമർജിംഗ് എന്നും 'ആണവം' എന്നും പര്യായമുണ്ടാക്കുന്ന വ്യവസ്ഥിതിയോട് അമർഷവും സഹതാപവുമുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും നിശാ ക്ലബ്ബുകൾക്കും ഇരട്ടപ്പതകൾക്കുമപ്പുറം ആണവ കിരണങ്ങളുടെ ഭീതിദമായ ഭീഷണികൾക്കുമപ്പുറം

      ഞങ്ങൾ കാണുന്ന വികസനമെന്ന വാക്കിന് തോറിയത്തിന്റെയും കോൺക്രീറ്റുകളുടെയും കോടികളുടെയും മണമില്ല. പച്ചയുടെ ചൂരും നീലയുടെ ജീവനും ചോരയുടെ ചൂടുമുള്ള ഞങ്ങളുടെ വികസനം ആദ്യം പൂക്കുന്നത് സെറിബ്രത്തിന്റെ മരതക കാടുകളിലാണ്. അവിടെ വെളിച്ചമുണ്ട്, ശുദ്ധവായുവുണ്ട്, ശുദ്ധമായ പച്ചമണ്ണുണ്ട്.... ഭൂമി മണ്ണിലേക്കിറങ്ങി വരുന്ന ആ വികസന പൂമരങ്ങളാണ് ഞങ്ങളുടെ സ്വപനം. സുസ്ഥിരതയുടെ പൂമരങ്ങൾ.....

'അത്രമേക് തീക്ഷണങ്ങളാം
നാവുകളത്രേ പിന്നെ
മിഠായിപ്പൊതിക്കായി
പണയംവെച്ചൂ നമ്മൾ.
വെറുതെ മധുരിക്കും രാസമാധുര്യത്തിനായ്
പകരം കൊടുത്തതീ
ദിവ്യമാം രസവിദ്യ'

              (പി.പി. രാമചന്ദ്രൻ)

     നമ്മുടെ മാമ്പ്ഴക്കലങ്ങളെ ആരാണ് അന്യർക്ക് തീറെഴുതിക്കൊടുത്തത്? ഋതുഭേദങ്ങളെ പ്രതിഫലിപ്പിച്ച കൊന്നയും നീലക്കുറിഞ്ഞിലും മകരത്തിന്റെ തണുപ്പും ജൂണിലെ മഴകളും ആർക്കാണ് പങ്കിട്ടുനൽകിയത്?

    'എമർജിംഗ് കേരളാ' സാമ്പത്തിക ഭീമന്മാർക്ക് വിലപേശി നൽകിയത് മലയാളത്തിന്റെ അയൽത്തീരങ്ങളിലേ ഉപ്പുരസങ്ങളും വയലിൽ തിളങ്ങിയ അധ്വാനങ്ങളും മാത്രമല്ല. നൂറ്റാണ്ടിന്റെ ചരിത്രമുള്ള പാരമ്പര്യത്തേയാണ്. ഇനിയീമണ്ണിൽ അസമത്വത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ ആഗോളമരങ്ങൾ വളരും.

   പുലരികളിൽ സൂര്യനേ നോക്കി ചിരിക്കേ ഏഴു വർണ്ണങ്ങളേ പ്രസവിച്ച മഞ്ഞുതുള്ളികൾ ഊഞ്ഞാലാടുന്ന നെൽകതിർ വിളയുന്ന പാടങ്ങൾ ഇനി കോൺക്രീറ്റ് നിലങ്ങളാവും.

     തുമ്പച്ചെടി ചോദിക്കുന്നു ഞാനെങ്ങനെ തലപൊക്കും? മണ്ണിര ആവശ്യപ്പെടുന്നു, ഞാനെവിടെ രാപ്പാർക്കും? ഹേ മാലോകരേ, നമ്മ്ടെ കാൽപ്പാടുകളെ യന്ത്രക്കൈകൾ കോരിയെടുക്കുന്നു.
എങ്ങനെ മിണ്ടാതിരിക്കും നമ്മൾ?

       -അജിത്ത്

അവർ നമ്മെ പഠിപ്പിക്കുന്നത്...


   ശാസ്ത്രത്തിന്റെ വളർച്ച ദ്രുതഗതിയിലാണ്. ഒരു പക്ഷേ ഇന്നു നാം കാണുന്ന ലോകത്തിലായിരിക്കില്ല നാളെ നാം ജീവിക്കുന്നത്. ഇന്നുപയോഗിച്ചുവരുന്ന സാങ്കേതികതയ്ക്കു പിന്നിലെല്ലാം ശാസ്ത്രമാണ്. സൗകര്യങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം ജീവിതം എത്ര ലളിതവും ഹ്രസവുമായി മാറുന്നു.ഇതുവരെയുണ്ടായ മുന്നേറ്റങ്ങൾകെല്ലാം ഒരു പിന്നാമ്പുറമുണ്ട്. അനേകം പേരുടെ മസ്തിഷ്കവും അധ്വാനവും വിയർപ്പുമുണ്ട്. ഓരോ കണ്ടുപിടുത്തങ്ങളും ഓരോരുത്തരുടെ ജീവിതങ്ങളാണ്.

      ഔപചാരിക വിദ്യാഭാസത്തിന്റെ നാളുകളിൽ 'മണ്ടെനെന്നു' മുദ്രകുത്തപ്പെടുകയും തുടർന്ന് മഹാനെന്ന പദവിയിലേക്കുയരുകയും ചെയ്ത എഡിസണിൽ നിന്നാരംഭിക്കാം. പഠനത്തിൽ പുരകിലായിരുന്ന എഡിസ്ന്റെ വിദ്യാഭാസ ജീവിതം വെറും 3 മാസം ദൈർഘ്യമുള്ളതാണ്. തുടർ വിദ്യാഭ്യാസം മാതാവിന്റെ ശിക്ഷണത്തിലായിരുന്നു. 'കണ്ടുപിടുത്തങ്ങളുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന എഡിസൺ, ഇലക്ട്രിക് ബൾബ്, ടെലഗ്രാഫ് ഉപകരണങ്ങൾ, ചലച്ചിത്ര ക്യാമറ, പ്രൊജക്ടറുകൾ, നവീൻ ടെലഫോൺ, ഫോണോഗ്രാഫ് തുടങ്ങി 1093-ഓളം കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.

    ഐൻസ്റ്റീന്റെ ഗവേഷണശാല സ്വന്തം മനസ്സായിരുന്നു. ഏകാകിയായ ഒരു ഗവേഷകനായിരുന്ന അദ്ദേഹം, പ്രകൃതിയെ അത്യതികം നിരീക്ഷണത്തിനു വിധേയമാക്കുകയും പ്രതിഭാസങ്ങളെല്ലാം ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ശാസ്ത്ര വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനപ്പെട്ടവയാണിവ രണ്ടും.

          തളർന്നിട്ടും തളരാത്ത മനസ്സിനുടമയാണ് സ്റ്റീഫൻ ഹോക്കിങ്ങ്. ഒരു വീൽ ചെയറിലിരുന്ന് ശാസ്ത്ര ലോകത്തിനു മഹത്തായ സംഭാവനകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന അസാമാന്യ പ്രതിഭ Amyotrophic Lateral Sclerosis എന്ന അപൂർവ്വ രോഗം ബാധിച്ച് ശരീരം ഒട്ടാകെ തളർന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സും മസ്തിഷ്കവും തീർന്നില്ല. ഉറച്ച ഇച്ഛാശക്തിയും തളർച്ചയിൽ പതറാത്ത മനസ്സും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ഹോക്കിങ്ങിനെ ശാസ്ത്രത്തിന്റെ ഉന്നതികളിത്തിച്ചു. ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിംഗ്.

        മനോധൈര്യമാണ് ജീവിത വിജയത്തിന്റെ ചവിട്ടുപടി എന്ന പാഠം നമ്മെളിലെത്തിക്കുകയാണ് ഇരട്ട നൊബേലിനർഹമായ മേരീക്യൂറി. ദാരിദ്ര്യത്തിന്റെ കയ്പുനീര് ചെറു പ്രായത്തിൽ തന്നെ കുടിച്ചിറക്കേണ്ടിവന്ന് മേരി സ്വന്തം ജീവിതം ശാസ്ത്രത്തിനു സമർപ്പിക്കുകയായിരുന്നു. ഭർത്താവും ശാസ്ത്രജ്ഞനുമായ പിയറിക്യൂറി മേരിക്ക് താങ്ങായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നെങ്കിലും ശുദ്ധമായ റേഡിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ അതിന്റെ ഉടമസ്ഥാവകാശമ്പോലും നേടിയെടുക്കാതെ സൗജന്യമായി ലോകത്തിനു സമർപ്പിക്കുകയായിരുന്നു ഈ ദമ്പതികൾ.

   ശാസ്ത്രലോകം ഇവരിലൊതുങ്ങുന്നില്ല. അത് വിശാലവും എഴുതി തീരാത്തതുമാണ്. ഇവരെപ്പോലെ ഒരുപാട് ജീവിതങ്ങൾ ഇനിയുമുണ്ട്. അവരിലേക്കഴ്ന്നിറങ്ങുക. വിജയത്തിന്റെ വേരുകൾ തേടുക. ഒരുത്തമ ശാസ്ത്ര വിദ്യാർത്ഥിയാവുക.

   -നീരജ. കെ.എം
     2nd Sem. Zoology

Sustainable Development by utilizing Local Resources

            How wonderful is the living world! The wide range of living types organism, be it cold mountains, deciduous forests, oceans, fresh water lakes, deserts or hot springs, eave us speechless. The beauty of a galloping horse, deserts or hot springs, eave us speechless. The beauty of a galloping horse, of the migrating birds, the valley of flowers or the attacking elephant evokes awe and a deep sense of wonder. How wonderful our resources are? Human population size has grown enormously over the last hundred years. This means increase in demand for food, water, home, electricity, roads, automobiles and numerous other commodities. These demands are exerting tremendous presser on our natural resources, and are also contributing to pollution of air, water and soil. The need of the hour is to check the degradation and depletion of our precious natural resources and pollution without halting the process of development.

           A solution to all this can only be in human beings becoming more sensitive to these environmental issues. All waste that we generate can be categorized into three types - (a) biodegradable, (b) recyclable and (c) The non-biodegradable. Next question is how to utilize these wastes? The only solution is to utilize local resources. Local resources are persons and materials  available in our immediate surroundings. Persons include skilled workers, teachers, health workers, students, governmental and Non Governmental organizations. Materials include machines and wastes. Utilizing these resources following activities can be arranged: 1. Conduct seminars on sorting of garbage., 2. Organize workshops on utilization of biodegradable waste., 3. Organize exhibition of job opportunities in waste manage sector, 4. Arrange debates on "Waste as an alternate source of Energy".

         All activities can organize with expert participation and supervision from various fields. Definitely we get a solution. That is "Eradication Through Utilization"

   Dr. Suresh Chandra Kurup.R
   Zoology HOD

ദർശനം


എങ്ങും ഉരുൾപൊട്ടൽ! അതിവർഷം!
പ്രകൃതി ഇതുവരെ എടുത്തണിയാത്ത
ഒരു വേഷമെടുത്ത് ഉന്മാദ നൃത്തത്തിലാണ്...
ഒരു തിരയിലൂയലാടി, മഴത്തുള്ളികളുടെ താരാട്ടും
കാറ്റിന്റെ തഴുകലും ആസ്വദിച്ച്, വിരലുണ്ട്
രസിച്ചൊഴികിയൊഴികി കണ്ണനണഞ്ഞു..
ഓടിച്ചെന്നു കോരിയെടുത്തുമ്മ വച്ചു
പിന്നിൽ കുടച്ചൂടി നിന്ന അനന്തന്റെ ദംശനം
ആ പ്രളയജലത്തിൽ തളർന്നുവീണു മുങ്ങിത്താഴ്ന്നപ്പോഴും
ഒന്നേ നിനച്ചുള്ളൂ, കണ്ണിനെ കണ്ടല്ലോ!...

    -ആതിരാ നന്ദൻ
      ഇംഗ്ലീഷ് വിഭാഗം

ആണവം


എന്റെ രാജ്യം
ആണാവാൻ പോകുന്നു
തീ തുപ്പുന്നവൻ,
പുക യൂതുന്നവൻ
ആണവൻ

      -അജിത്.കെ
       നാലാം സെമസ്റ്റർ ഇംഗ്ലീഷ്

ചരട്


അവൾക്കും അവനും ഒരേ ആകാശം
അവന്റെ ആകാശത്തിൽ പറവകളും
അവളുടെ ആകാശത്തിൽ പട്ടങ്ങളും
അവൻ അനന്തതയെ കീഴടക്കിയപ്പോൾ
അവൾ പറവകളെ സ്വപ്നം കണ്ടു

    -അഞ്ജലി കൃഷ്ണൻ. പി.കെ
     രണ്ടാം വർഷ ബി.എസ്.സി. സുവോളജി

പ്രകൃതിയും പൈതൃക സ്വത്തുക്കളും


       പൂർവ്വികരിൽ നിന്നും നമുക്കു ലഭ്യമായതും, നാം നിലനിർത്തുന്നതും അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതിനേയുമാണല്ലോ പൈതൃക സ്വത്തുക്കൾ എന്ന് വിളിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സാംസ്കാരിക-പ്രാകൃതിക പൈതൃകങ്ങളുടെ സുരക്ഷയും സംരക്ഷണവും ഏറ്റെടുക്കുന്നതിനായി യുനെസ്കോ അത്തരം പ്രദേശങ്ങളെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുവരുന്നു. ഈ പ്രദേശങ്ങളിൽ കാടുകൾ, പർവ്വതങ്ങൾ, തടാകങ്ങൾ, മരുഭൂമികൾ, സ്മാരകങ്ങൾ, പൗരാണിക മന്ദിരങ്ങൾ, നഗരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഭാരതത്തിൽ ഇതുവരെ ഇത്തരം 28 കേന്ദ്രങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 1983-ൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട ആഗ്രോ കോട്ടയും, അജന്താ ഗുഹകളും മുതൽ 2010-ൽ അവസാനം സ്ഥാപിതമായ ജയ്പൂരിലെ പ്രസിദ്ധമായ ജന്ദർ മന്ദർ വരെ.. ഈ 28 എണ്ണത്തിൽ 23 എണ്ണം സാംസ്കാരിക കേന്ദ്രങ്ങളും ബാക്കി 5 എണ്ണം പ്രാകൃതികവുമാണ്. കാസിരംഗ, സുന്ദർബൻ, നന്ദാദേവി, മാനസ്, കിലാഡിയോ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളാണവ. നമുക്കിവയൊന്ന് പരിചയപ്പെടാം.

ഇന്ത്യയിലെ പ്രാകൃതിക പൈതൃക കേന്ദ്രങ്ങൾ
(Natural World Heritage Sites)

1) 'കാസിരംഗ' ദേശീയോദ്യാനം (ആസാം)
            ബ്രഫ്മപുത്ര നദീതടങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 1974-ലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ പ്രധാനപ്പെട്ട ആവാസകേന്ദ്രമായ ഇവിടം കാട്ടെരുമകൾക്കും, ചതുപ്പുമാനുകൾക്കും പ്രസിദ്ധമാണ്. കടുവകളുടെ ഏറ്റവുമധികം സാന്ദ്രതയുള്ള ഇവിടം 2006-ൽ ഒരു കടുവാ സങ്കേതമായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ തന്നെ UNESCO കാസിരംഗയെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.

2) 'സുന്ദർബൻ' ദേശീയോദ്യാനം (പശ്ചിമ ബംഗാൾ)
            ലോകത്തിലെ ഏറ്റവുമധികം വിസ്തൃതിയുള്ള ഈ കണ്ടൽ വനപ്രദേശം കണ്ടൽ സസ്യങ്ങളുടെ ഏറ്റവുമധികം വൈവിദ്യത്തിനും പ്രസിദ്ധമാണ്. ബംഗാൾ കടുവകൾ വസിക്കുന്ന ലോകത്തിലെ ഒരേയൊരു കണ്ടൽ വനമേഖല കൂടിയാണിത്. 1987 ലാണ് UNESCO പൈതൃക കേന്ദ്രമായി ഇവിടം പ്രഖ്യാപിച്ചത്.
3) 'നന്ദാ ദേവി', 'പൂക്കളുടെ താഴ്വര' ദേശീയോധ്യാനങ്ങൾ (ഉത്തരാഖണ്ഡ്)
     പടിഞ്ഞാറൻ ഹിമാലയ പ്രദേശങ്ങളിലാണ് ഈ രൺറ്റു ദേശീയോദ്യാനങ്ങളും സ്ഥിതിചെയ്യുന്നത്. ഇവ രണ്ടും ചേർന്ന് പർവ്വത നിരകളും, താഴ്വാരങ്ങളുമടങ്ങുന്ന അത്യധികം മനോഹരമായ ഭൂപ്രദേശമായി നിലകൊള്ളുന്നു. ബ്രഫ്മകമലം, നീലപോപ്പി, കോമ്പ്രാലില്ലി തുടങ്ങിയ നിരവധി പൂക്കൾക്ക് പ്രസിദ്ധമാണ് ഈ താഴ്വാരം. ഏഷ്യൻ കരടി, ഹിമ പുലി, തവിട്ടുകരടി, നീലയാട് തുടങ്ങിയ മൃഗങ്ങളാണിവിടെ സംരക്ഷിക്കപ്പെടുന്നത്. 1988-ൽ ഈ പ്രദേശങ്ങൾ പൈതൃക പട്ടികയിലിടം നേടി.


5.) 'കിയലാഡിയോ' ദേശീയോദ്യാനം (രാജസ്ഥാൻ)

         സിന്ധു, ഗംഗാ തട മൺസൂൺ കാടുകളിലാണ് 1982-ൽ പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഭരത്പൂർ പക്ഷി സങ്കേതമെന്ന പേരിലാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. ഇത് ഇന്ന് ഒരു റാംസർ തണ്ണീർത്തടവും കൂടിയാണ്. 230-ലധികം വ്യത്ത്യസ്ഥ പക്ഷികളെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1985-ലാണ് ഇത് പൈതൃക പട്ടികയിൽ ഇടം നേടിയത്.

   മേൽ സൂചിപ്പിച്ച പ്രദേശങ്ങൾ കൂടതെ നിരവധി പ്രാകൃതിക പ്രദേശങ്ങൾ ഭാരതം ലോക പൈതൃക കമ്മിറ്റിയുടെ മുന്നിൽ വെച്ചിട്ടിണ്ട്. നമ്മുടെ പശ്ചിമഘട്ടം ഉൾപ്പെടെ. ലോകത്തിലെ ഓരോ പൗരനും അഭിമാനപൂർവ്വം തന്റേതുകൂടിയെന്ന് പറഞ്ഞു സംരക്ഷിക്കാൻ അടുത്ത തലമുറക്ക് കൈമാറാൻ ഇവ പൈതൃക പട്ടികയിൽ ഇടം തേടേണ്ടതുണ്ട്.

ഡോ. കിഷോർ കുമാർ
അസി. പ്രൊഫ. ബോട്ടണി

എഴുത്ത് സർഗാത്മകമായ ഭ്രാന്തിന്റെ പ്രകടനമാണ്. ലോകത്തെ നിലനിർത്തുന്ന ഭ്രാന്തിന് പ്രപഞ്ചത്തിന്റെ സാധ്യതകളുണ്ട്. കാടത്തം വെടിഞ്ഞ പാപ്പിറസ് ഇലകളിലൂടെ ഇലക്ട്രോണിക് യുഗത്തിലെത്തി നിൽക്കുന്ന നമ്മൾ പുതുതലമുറയ്ക്ക് ഭ്രാന്ത് നഷ്ടമാകുന്നുണ്ടോ?


കാൽപ്പനിതയ്ക്കപ്പുറം ഗൗരവമായ ചിന്തകളും സർഗാത്മക പ്രതികരണങ്ങളുമുണ്ടായിരുന്ന ക്യാമ്പ്സ് നമുക്കു നഷ്ടമാകുന്നുണ്ടോ?
എങ്കിൽ ഇലയെഴുത്തുകളിലൂടെ ക്യാമ്പസിന്റെ സ്പന്ദനവും സൗന്ദര്യവും തീവ്രതയും നമുക്ക് പുന:സൃഷ്ടിച്ചാലോ...


യുക്തിപൂർവ്വം ചിന്തിക്കുകയും സർഗ്ഗത്മകമായ് പ്രതികരിക്കുകയും ചെയ്യുന്ന യുവതയുടെ കൂട്ടായ്മയാണ് യുവസമിതി. സമിതിയിലൂടെ നാം ആർജ്ജിച്ചെടുത്ത ആശയങ്ങളെ ഹൃദയത്തോടു ചേർത്തുകൊണ്ട് നല്ല മരച്ചോടുകളിലൂടെ ഭ്രാന്തരായ് നമുക്ക് നടക്കാം...
ഇലയും വെയിലും മഞ്ഞും മഴയും ഇനിയും നമ്മോട് സംവദിക്കാതിരിക്കില്ല...